ഇപ്പോൾ പേര് മലയോര ഹൈവേ എന്നാണ്. വീതി 12 മീറ്ററാണ് എന്നാണ് വയ്പ്. ഭാവിയിലത് ധനാഢ്യർക്ക് മാത്രം സഞ്ചരിക്കാനുള്ള റോയൽ 4 ലൈൻ റോഡാകും. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം? ഇപ്പോൾ ഒന്ന് നടന്നു പോകണമെങ്കിൽ ഹൈവേയുടെ നടുക്ക് കയറി നടക്കണം. അല്ലങ്കിൽ റോഡരികിലെ സ്വകാര്യ വ്യക്തികളുടെ മാട്ടമേലോ മതിലിൻ മേലെയോ കയറി നടക്കണം. വല്ലാത്തൊരു ഗതികേടാണ് മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയിലൂടെ വാഹനത്തിലും കാൽനടയായും സഞ്ചരിക്കുന്നവർ നേരിടുന്നത് . കഷ്ടിച്ച് 5.5 മീറ്റർ വീതിയിൽ ടാറിങ്ങ് ഉളളയിടത്തു കൂടി ടിപ്പർ മുതൽ കഞ്ചാവും എംഡിഎംഎ അടിച്ചവൻ വരെ ചീറിപ്പായും. ടാറിങ്ങിന് പുറത്ത് മഴക്കാലത്തെ വെള്ളമൊഴുകി സ്വയം രൂപപ്പെട്ട പ്രകൃതിദത്ത കാനകൾ ആ സ്വയംകൃത കാനകുഴിച്ച് ജല വകുപ്പുകാരൻ പൈപ്പിട്ട് മുടിയഭാഗം ചളിക്കുളമായി കിടക്കുന്നു. അതിനും പുറത്ത് തേളും പഴുതാരയും മുതൽ അനക്കോണ്ട വരെയുള്ള ഇഴജന്തുക്കളും കുറുനരികളും തങ്ങുന്ന കാട്. ഈ കാടുള്ള ഭാഗങ്ങളാണത്രെ പ്രഖ്യാപിതമായ ഫുട്ട്പാത്തും ഡ്രയ്നേജും. 14 കൊല്ലമായി ഹൈവേയുടെ പണി തുടങ്ങിയിട്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ടാറിങ് വരെ പൂർത്തിയാക്കി. ഫുട്പാത്തും 'ഡ്രെയ്നേജും തുടർ ഭരണകാലത്ത് ഉണ്ടാകുമെന്ന് കരുതി. എന്നാൽ റോഡിലെ കുഴിയടയ്ക്കാൻ വേണ്ടി മലയാളത്തിലെ ഒരു പ്രമുഖ പത്രം റോഡിൻ്റെ 16 കിലോമീറ്റർ ദൂരത്തിലെ മുഴുവൻ കുഴികളുടേയും പടമെടുത്ത് പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടി വന്നു. അതിന് ശേഷമാണ് ഒന്ന് കുഴിയടച്ചത്. പിന്നീട് ഒരു ലെയർ ബിറ്റുമെനസ് കോൺക്രീറ്റ് ചെയ്തതല്ലാതെ ഫുട്പാത്ത് നിർമിക്കാനോ ഡ്രയ്നേജ് പണിയാനോ നടപടി ഉണ്ടായില്ല. ടാറിങ്ങിൻ്റെ ഇരുവശത്തേയും കാടൊന്ന് വയക്കാനോ മണ്ണ് ഒന്ന് നിരത്തി ലെവൽ ചെയ്യാനോ നാളിതുവരെയായി ശ്രമിക്കുന്നു പോലുമില്ല. മഴക്കാലത്ത് വെള്ളം റോഡിലൂടെ ഒഴുകാതിരിക്കാൻ ഒരു മണ്ണ് മാന്തിയന്ത്രം വിളിച്ചു വരുത്തി റോഡരികിലെ കാനകളിലെ മണ്ണൊന്ന് കോരിക്കളഞ്ഞ് വൃത്തിയാക്കാനും ഈ ഭരണകാലത്ത് നടപടിയില്ല. കാൽനടയാത്രക്കാർ റോഡിൻ്റെ നടുവിലുടെ കയറി നടക്കേണ്ട അവസ്ഥയാണ്. ഇനിയിപ്പോൾ പ്രസിദ്ധമായ കൊട്ടിയൂർ ഉത്സവം തുടങ്ങാൻ നാലഞ്ച് ദിവസങ്ങൾ മാത്രമാണുള്ളത്., 27 ദിവസത്തിനുള്ളിൽ 30 ലക്ഷത്തോളം ഭക്തരും ആയിരക്കണക്കിന് വാഹനങ്ങളും ഒഴുകിയെത്തുന്ന ഉത്സവമാണ്. അതിന് മുൻപ് തന്നെ മലയോര ഹൈവേ അസൗകര്യങ്ങളാൽ വീർപ്പു മുട്ടുന്നു. 12 മീറ്റർ വീതിയിൽ റോഡിന് സ്‌ഥലം കൈവശം ഉണ്ടെങ്കിലും ഒരു ഫുട്പാത്ത് പോലും ഇല്ല എന്നതാണ് മലയോര ഹൈവേ നേരിടുന്ന വെല്ലുവിളികളിൽ ഒന്ന് കാൽ നടയാത്രക്കാർ വാഹനം ഓടുന്ന ടാറിങ്ങിലേക്ക് കയറി നടക്കുകയാണ് ഡ്രെയ്‌നേജ് ഇല്ലാത്തതിനാൽ മഴ പെയ്‌താൽ വെള്ളം റോഡിലൂടെ ഒഴുകും കാൽനട യാത്രക്കാരും വ്രതമെടുത്ത് നടന്നെത്തുന്നവരും വാഹനത്തിരക്കുള്ള റോഡിലെ വെള്ളത്തിലൂടെ നടന്നു പോകണം പലയിടത്തും. ടാറിങ്ങിൻ്റെ വശം ചെളി നിറഞ്ഞു കഴിഞ്ഞു. മഴയ്ക്ക് തൊട്ടു മുൻപ് കുടിവെള്ള പൈപ്പിടാൻ കുഴിയെടുത്തതാണ് പാതയോരങ്ങളിൽ ചെളി നിറയാൻ കാരണം. റീ ടാറിങ് കഴിഞ്ഞ ഒന്നര വർഷം കഴിയുമ്പോൾ തന്നെ റോഡ് തകർച്ചയിലേക്ക് നീങ്ങുകയാണ്. മണത്തണയ്ക്കും അയോത്തും പാലിനും ഇടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ കുഴി പല തവണ അടച്ചെങ്കിലും തുടർച്ചയായി തകരുന്നു. വീണ്ടും കുഴിയടച്ചു എങ്കിലും എത്ര ദിവസം നിലനിൽക്കും എന്ന് വ്യക്‌തമല്ല. തൊട്ടടുത്ത് തന്നെ മറ്റൊരു കുഴി കൂടി ഉണ്ട് ഇതിൽ ചാടി ഇരുചക്ര വാഹനങ്ങളും ചെറു കാറുകളും അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ഈ കുഴിയുടെ തൊട്ടടുത്ത് തന്നെ ടാറിങ്ങിനോട് ചേർന്ന് അപകടകരമായി ഒരു വൈദ്യുതി തൂണുള്ളതും മാറ്റി സ്‌ഥാപിക്കാൻ നടപടിയില്ല. 2017 ൽ ബസ് യാത്രയ്ക്കിടിയിൽ ഒരു കൂട്ടിയുടെ ഇത്തരം ഒരു തൂണിലിടിച്ച് മരിച്ചിരുന്നു. കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഉണ്ടായ ഈ അപകടത്തെ തുടർന്ന് ടാറിങ്ങിനോട് ചേർന്നുള്ള വൈദ്യുതി തൂണുകൾ എല്ലാം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും പല സ്‌ഥലത്തും ഇപ്പോഴും ഇത്തരം തൂണുകൾ നിൽക്കുണ്ട്. പാതയ്ക്ക് ഇരു വശവും കാടു മൂടിയ നിലയിലാണ്. നെയ്യമൃത്, ഇളനീർ വ്രതക്കാർ അടക്കം നിരവധി പേർ കൊട്ടിയൂരിലെക്ക് നടന്നാണ് എത്തുന്നത് എന്നതിനാൽ ഫുട്‌പാത്തും ഡ്രയ്‌നേജും ഇല്ലാത്ത റോഡിലൂടെ വാഹന ഗതാഗതം സുഗമമാകില്ല. മഴവെള്ളം കൂടി ഒഴുകുന്നതോടെ റോഡ് തകരും, അപകടം വർധിക്കും. പ്രതിവിധി ഉണ്ടാവില്ല.
There is a slippery road. There is no way to walk, my God...